Kerala
തിരുവനന്തപുരം: പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ രക്ഷപ്പെടാൻ സാഹിച്ചെന്ന് ആരോപിച്ച് പേഴ്സണൽ സ്റ്റാഫിനെയും ഡ്രൈവറെയും പ്രതി ചേർത്തു. ഫസൽ, ആൽവിൻ എന്നിവരെയാണ് പ്രതി ചേർത്തിരിക്കുന്നത്.
രാഹുലിനെ രക്ഷപ്പെടാൻ ഇവർ സഹായിച്ചെന്നും ബംഗളൂരുവിൽ രാഹുലിനെ എത്തിച്ചത് ഇവരൊന്നിച്ചാണെന്നും പോലീസ് വ്യക്തമാക്കുന്നു. ഇവർ സഞ്ചരിച്ച അമേയ്സ് കാറും പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം കേസിൽ പ്രതി ചേർത്തെങ്കിലും എസ്ഐടി ഇവരെ വിട്ടയച്ചു.
വ്യാഴാഴ്ച കസ്റ്റഡിയിലെടുത്ത ഇവരെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് കാണിച്ച് ഡിജിപിക്ക് പരാതി ലഭിച്ചിരുന്നു. ഫസലിന്റെ സഹോദരിയാണ് ഡിജിപിക്ക് പരാതി നൽകിയത്.
Kerala
തിരുവനന്തപുരം: എസ്ഐടി കസ്റ്റഡിയിലെടുത്ത രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തേയും ഡ്രൈവറേയും വിട്ടയച്ചു. പേഴ്സണൽ സ്റ്റാഫ് അംഗം ഫസൽ അബ്ബാസിനെയും ഡ്രൈവർ ആൽവിനെയുമാണ് വെള്ളിയാഴ്ച വിട്ടയച്ചത്.
വ്യാഴാഴ്ച കസ്റ്റഡിയിലെടുത്ത ഇവരെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് കാണിച്ച് ഡിജിപിക്ക് പരാതി ലഭിച്ചിരുന്നു. ഫസൽ അബ്ബാസിന്റെ സഹോദരിയാണ് ഡിജിപിക്ക് പരാതി നൽകിയത്. സഹോദരനെ കണ്ടെത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ പോയതിൽ സഹോദരന് യാതൊരു പങ്കുമില്ല.
നിയമവിരുദ്ധമായാണ് പോലീസ് കസ്റ്റഡി. പോലീസ് മേധാവി അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പിഎയേയും ഡ്രൈവറേയും അന്വേഷണ സംഘം വിട്ടയച്ചത്. ഒളിവിൽ കഴിയുന്ന രാഹുലിനെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി.
അതേസമയം രാഹുൽ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നലെ അപേക്ഷ തള്ളിയതിനെ തുടർന്നാണ് രാഹുലിന്റെ പുതിയ നീക്കം.
Kerala
തിരുവനന്തപുരം: പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിടികൂടാനുള്ള നിർണായക നീക്കവുമായി പോലീസ്. രാഹുലിന്റെ പേഴ്സണൽ സ്റ്റാഫിനെയും ഡ്രൈവറെയും എസ്ഐടി കസ്റ്റഡിയിലെടുത്തു.
ഇവരിൽ നിന്ന് ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ രാഹുലിനെ കണ്ടെത്താമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. കസ്റ്റഡിയിലെടുത്ത ഇരുവരെയും തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതായാണ് സൂചന. ഉന്നത ഉദ്യോഗസ്ഥർ ഇവരെ ചോദ്യം ചെയ്തേക്കും.
അതേസമയം സെഷൻസ് കോടതി ജാമ്യ ഹർജി തള്ളിയതോടെ ഹൈക്കോടതിയെ സമീപിക്കാനാണ് രാഹുലിന്റെ നീക്കം. ഉത്തരവിന്റെ പകർപ്പ് കിട്ടിയാല് തൊട്ടു പിന്നാലെ ഓൺലൈനായി മുൻകൂർ ജാമ്യാപേക്ഷ നൽകാനാണ് ആലോചന.
ഇതിനിടെ രാഹുലിന്റെ ഒരു ഫോൺ ഓണായി. ഈ ഫോണിന്റെ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ഏതു വിധേനെയും രാഹുലിനെ ഇന്നു തന്നെ പിടിക്കാനുള്ള പ്രയത്നത്തിലാണു പോലീസ്.
Kerala
എരുമേലി: അയ്യപ്പഭക്തരുമായി വന്ന വാഹനത്തിന്റെ ഡ്രൈവറെ എംഡിഎംഎയും കഞ്ചാവുമായി അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച എരുമേലിയിൽ നടന്ന സംഭവത്തിൽ തൃശൂർ താന്നിശേരി സ്വദേശി മിഥുൻ മനോജ് (29) ആണ് അറസ്റ്റിലായത്.
ഇയാളിൽ നിന്നും 3.32 ഗ്രാം എംഡിഎംഎയും ഒരുഗ്രാം കഞ്ചാവുമാണ് കണ്ടെടുത്തതെന്ന് പോലീസ് പറഞ്ഞു. അയ്യപ്പഭക്തരെ എരുമേലിയിൽ വിട്ടശേഷം ഇയാൾ വാഹനത്തിനു സമീപത്തായി ചുറ്റിത്തിരിഞ്ഞു നിൽക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് എംഡിഎംഎയും കഞ്ചാവും പിടികൂടിയത്.
മയക്കുമരുന്ന് ഇയാൾക്ക് എവിടെ നിന്നും ലഭിച്ചു എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു.മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ പിടികൂടാൻ കോട്ടയം ജില്ലാ പോലീസ് മേധാവി രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡാണ് കേസ് അന്വേഷണം നടത്തുന്നത്. പ്രതിയെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
Kerala
കോട്ടയം: എംസി റോഡിൽ ചങ്ങനാശേരി ളായിക്കാട്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്ക്. തിരുവനന്തപുരത്തേക്ക് പോയ സൂപ്പർ ഫാസ്റ്റ് ബസും കോട്ടയം ഭാഗത്തേക്ക് വന്ന ഓർഡിനറി ബസും കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ ബസ് ഡ്രൈവറെയും രണ്ട് യാത്രക്കാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
സൂപ്പർ ഫാസ്റ്റ് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് സൂചന.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് എംസി റോഡിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
Kerala
തിരുവനന്തപുരം: നിയന്ത്രണം വിട്ട് കാർ കുഴിയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ഗുരുതര പരിക്ക്. വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജ് റോഡിലുണ്ടായ അപകടത്തിൽ കാർ ഡ്രൈവർ കല്ലറ കുറ്റിമൂട് സ്വദേശി നിസാമുദീനാണ് ഗുരുതരമായി പരിക്കേറ്റത്.
നിയന്ത്രണം വിട്ട കാർ വീടിന്റെ മതിൽ തകർത്ത് 20 അടി താഴ്ചയിലേയ്ക്ക് തലകീഴായി മറിയുകയായിരുന്നു. ഗോകുലം മെഡിക്കൽ കോളജിലേക്ക് ഡോക്ടറെ കൊണ്ടു വിട്ട ശേഷം മടങ്ങുമ്പോഴായിരുന്നു കാർ അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റ കാർ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.